സ്ത്രീത്വത്തെ അധിക്ഷേപിച്ച കേസ് ; നടന്‍ ഉണ്ണി മുകുന്ദനെതിരായ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി
എറണാകുളം : സ്ത്രീത്വത്തെ അധിക്ഷേപിച്ച കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി.
കേസ് ഒത്തുതീര്‍പ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് പി ഗോപിനാഥിന്‍റെ ഉത്തരവ്. സിനിമ കഥ പറയാൻ എത്തിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.
2017 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതി. 2017 സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്. ഉണ്ണി മുകുന്ദന്‍റെ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി. സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെതുടര്‍ന്ന്ഫ്ലാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നാണ് നടന്‍റെ പരാതി. കേസില്‍ ഉണ്ണി മുകുന്ദന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.