തിരുവനന്തപുരവും നിപ ആശങ്കയില്‍ ; മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍
തിരുവനന്തപുരം: തിരുവനന്തപുരത്തും നിപ ആശങ്ക. പനി ലക്ഷണങ്ങളെ തുടര്‍ന്ന് തിരുവനന്തരപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ വിദ്യാര്‍ത്ഥി നീരീകഷണത്തിലാണ്.
ബിഡിഎസ് വിദ്യാര്‍ത്ഥിയാണ് നിലവില്‍ ചികിത്സയിലുള്ളത്. വിദ്യാര്‍ത്ഥിയുടെ ശരീര സ്രവങ്ങള്‍ ഉടൻ തന്നെ പരിശോധിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ ആശങ്കപ്പെടെണ്ട സാഹചര്യം നിലവിലില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
അതേസമയം കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിപ ലക്ഷണങ്ങളുമായി കോഴിക്കോട് ഏഴ് പേര്‍ ചികിത്സയിലുണ്ട്. ഇതേത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും അതീവ ജാഗ്രതയാണ് നിലനില്‍ക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിപ രോഗ ലക്ഷണങ്ങളോടെ മരിച്ച രണ്ട് പേര്‍ക്കും സമ്ബര്‍ക്കമുണ്ടായിരുന്ന രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഒമ്ബത് വയസുകാരനും നിപ സ്ഥിരീകരിച്ചവരില്‍ ഉണ്ട്. ഇതേത്തുടര്‍ന്ന് 127 ആരോഗ്യപ്രവര്‍ത്തകരടക്കം 168 പേരാണ് സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളത്.
നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളടങ്ങിയവരെ ആശുപത്രിയിലെത്തിക്കാൻ 108 ആബുലൻസ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയരുടെ ചിലവ് വഹിക്കുന്നതിലും നിപ ബാധിത പ്രദേശങ്ങള്‍ അടച്ചിടുന്നതിലും തീരുമാനം ആയില്ലെന്നും മന്ത്രി വ്യക്തമാക്കി.
സി സി ടി വി ദൃശ്യങ്ങള്‍ നോക്കി സമ്ബര്‍ക്ക പട്ടിക വിപുലീകരിക്കും. ഫലം പോസിറ്റീവ് ആയാല്‍ റൂട്ട് മാപ് പുറത്തിറക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് കേന്ദ്ര സംഘം എത്തിയതിന് ശേഷം വവ്വാലുകളുടെ ആവാസ കേന്ദ്രത്തില്‍ പരിശോധന നടത്തും. ആകെ മൂന്ന് വിദഗ്ധ സംഘങ്ങളാണ് ഇന്ന് എത്തുക. ഇതില്‍ പുനെ എൻഐവി മൊബൈല്‍ ലബോറട്ടറി ടീമും, ഐസിഎംആര്‍ സംഘവും ഉള്‍പ്പെടുന്നു.