Take a fresh look at your lifestyle.

യുകെ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; കുടുംബത്തെ കൊണ്ടുവരുന്നതിൽ നിയന്ത്രണം വരുന്നു

0

അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ ആശ്രിതർക്കുള്ള വിസ പരിമിതപ്പെടുത്താൻ യുകെ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. യുകെയിൽ പഠിക്കുന്ന വിദേശികളായ വിദ്യാർത്ഥികൾക്ക് അവരുടെ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നത് ഇനി അത്ര എളുപ്പമായിരിക്കില്ല. വിദ്യാഭ്യാസ വകുപ്പും ഹോം ഓഫീസും ട്രഷറിയും ഒരു വർഷത്തെ മാസ്റ്റേഴ്‌സ് കോഴ്‌സുകളിലെ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നത് തടയാനുള്ള പദ്ധതികൾക്ക് അന്തിമരൂപം നൽകാൻ ഒരുങ്ങുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

2023 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ഹോം ഓഫീസിൽ നിന്നുള്ള കണക്കുകൾ അനുസരിച്ച് 490763 സ്റ്റഡി വിസകൾ 2022-ൽ അനുവദിച്ചു, ഇത് 2005ന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ്. ഇത് മുൻവർഷത്തേക്കാൾ 29% കൂടുതലും കോവിഡിന് മുമ്പുള്ള വർഷമായ 2019-ൽ അനുവദിച്ച സംഖ്യയേക്കാൾ 26% കൂടുതലുമാണ്. സ്റ്റുഡന്റ് വിസ ഹോൾഡർമാർക്കൊപ്പം 135,788 ആശ്രിതരും ഉണ്ടായിരുന്നു. 2019-ൽ രാജ്യത്ത് എത്തിയവരെക്കാൾ ഒമ്പത് മടങ്ങ് കൂടുതലാണിത്.

മുൻ കൺസർവേറ്റീവ് വിദ്യാഭ്യാസ സെക്രട്ടറി ജസ്റ്റിൻ ഗ്രീനിംഗ് ബ്രിട്ടീഷ് സർവ്വകലാശാലകളിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള ഋഷി സുനക്കിന്റെ നീക്കങ്ങളെ ശക്തമായി എതിർത്ത് രംഗത്തെത്തി. ഈ നീക്കം രാജ്യത്തിന് “കടുത്ത പ്രതികൂല പ്രത്യാഘാതം” ഉണ്ടാക്കുമെന്ന് അവർ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. “അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നത് ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയിലും ഉൽ‌പാദനക്ഷമതയിലും നമ്മുടെ രാജ്യത്തുള്ള ലോകത്തെ തന്നെ മുൻ‌നിര സർവ്വകലാശാലകളിലും അങ്ങേയറ്റം പ്രതികൂലമായ സ്വാധീനം ചെലുത്തുമെന്നും ഗ്രീനിംഗ് പറഞ്ഞു.

ഡിപെൻഡന്റ് വിസകൾ പരിമിതപ്പെടുത്തുന്നത് നിരവധി വിദ്യാർത്ഥികൾക്ക് യുകെയിൽ പഠിക്കുന്നത് അസാധ്യമാക്കുമെന്ന് ഓക്സ്ഫോർഡ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ ഗ്രൂപ്പിന്റെ സിഇഒ ലിൽ ബ്രെമർമാൻ-റിച്ചാർഡ് ദി പിഐഇ ന്യൂസിനോട് പറഞ്ഞു. “വ്യത്യസ്‌തരായ പ്രതിഭകളെ യുകെയിലേക്ക് ആകർഷിക്കാൻ പ്രതിജ്ഞാബദ്ധരാണെങ്കിൽ അവർക്ക് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നതിനടക്കം വേണ്ടി വന്നേക്കാവുന്ന സാമ്പത്തിക ചെലവുകൾ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. വിദ്യാർത്ഥികൾക്ക് ധാരാളം ഓപ്ഷനുകൾ ഉണ്ടെന്നും നമ്മൾ ഓർക്കേണ്ടതുണ്ട്; യുകെയിൽ പഠിക്കാൻ അവരുടെ ആശ്രിതരെ ഉപേക്ഷിച്ച വരണം അല്ലെങ്കിൽ കാനഡ പോലെ മറ്റെവിടെയെങ്കിലും പഠിക്കണം എന്നാണ് അവസ്ഥയെങ്കിൽ പലരും രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കും എന്നും അവർ ചൂണ്ടിക്കാട്ടി.

ഒരു പുതിയ രാജ്യത്ത് ഒറ്റയ്ക്ക് താമസിക്കുന്നത് ഭയപ്പെടുത്തുന്ന ഒരു അനുഭവമായിരിക്കും പലർക്കും. അതിനാൽ വിദേശത്ത് പഠിക്കുമ്പോൾ അവരുടെ മാതാപിതാക്കളെ കൂടെ കൊണ്ടുവരുന്നതിൽ അതിശയമൊന്നുമില്ല. എല്ലാത്തിനുമുപരി രക്ഷകർത്താവിന്റെ സാന്നിധ്യം ഒരു വ്യക്തിയുടെ അടിസ്ഥാന വൈകാരിക ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Leave A Reply

Your email address will not be published.